Israel Hamas War: ഇൻകുബേറ്ററിൽ നിന്നും പുറത്തെടുത്തുവച്ച നവജാത ശിശുക്കൾ, ഇന്ധനമില്ലാതെ രോഗികളെ മരിക്കാൻ വിടുന്ന അൽഷിഫ ആശുപത്രി; ഇസ്രയേലിന്റെ ടാർഗറ്റ്

Al Shifa Hospital Attack: ഹമാസ് പ്രവർത്തകർ അൽ ഷിഫ ആശുപത്രിക്കുള്ളിലും ബങ്കറുകളിലും ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 05:01 PM IST
  • ഗാസയിലെ എറ്റവും വലിയ, പ്രധാനപ്പെട്ട ആശുപത്രിയാണ് ഷിഫ
  • ഇവിടെ മറഞ്ഞിരുന്നാണ് ഹമാസ് തന്ത്രങ്ങൾ മെനയുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നതെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്
  • ആശുപത്രി കെട്ടിടത്തിന് താഴെ പ്രത്യേക തുരങ്കങ്ങൾ നിർമിച്ച് അവിടെ പോരാളികൾ മറഞ്ഞിരിക്കുന്നതായും സംശയിക്കുന്നു
Israel Hamas War: ഇൻകുബേറ്ററിൽ നിന്നും പുറത്തെടുത്തുവച്ച നവജാത ശിശുക്കൾ, ഇന്ധനമില്ലാതെ രോഗികളെ മരിക്കാൻ വിടുന്ന അൽഷിഫ ആശുപത്രി; ഇസ്രയേലിന്റെ ടാർഗറ്റ്

ഇസ്രയേൽ-ഹമാസ് പോരാട്ടം അഞ്ച് ആഴ്ച പിന്നിടുമ്പോൾ ഇസ്രയേലിന്റെ ഇപ്പോഴത്തെ ടാർഗറ്റ് അൽഷിഫ ആശുപത്രിയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ എങ്ങനെ ഒഴിപ്പിക്കാനാകുമെന്ന് റെഡ് ക്രോസ് ചോദിച്ചിട്ടും ഇസ്രയേൽ പിന്നോട്ടില്ല. ഹമാസ് പ്രവർത്തകർ ആശുപത്രിക്കുള്ളിലും ബങ്കറുകളിലും ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. 

യുദ്ധത്തിനും ഉണ്ട് നിയമങ്ങൾ. 1949ല്‍  ജനീവ കണ്‍വെന്‍ഷനില്‍ അംഗീകരിച്ച നാല് ഉടമ്പടികള്‍ പ്രകാരം, യുദ്ധ സമയത്ത് സാധാരണക്കാരോടും മുറിവേറ്റവരോടും തടവുകാരോടും മാനുഷികമായി പെരുമാറണമെന്നാണ് വ്യവസ്ഥ. പരസ്പരം പോരാടുന്ന പോരാളികള്‍, മറുവശത്ത് മുറിവേറ്റവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ കടുത്ത ആക്രമണം ഗാസയിൽ നടത്തുന്നത്. ഇപ്പോഴത്തെ പ്രധാന ടാർഗറ്റ് അൽഷിഫ ആശുപത്രിയാണ്.

ഗാസയിലെ എറ്റവും വലിയ, പ്രധാനപ്പെട്ട ആശുപത്രിയാണ് ഷിഫ. ഇവിടെ മറഞ്ഞിരുന്നാണ് ഹമാസ് തന്ത്രങ്ങൾ മെനയുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നതെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ആശുപത്രി കെട്ടിടത്തിന് താഴെ പ്രത്യേക തുരങ്കങ്ങൾ നിർമിച്ച് അവിടെ പോരാളികൾ മറഞ്ഞിരിക്കുന്നതായും സംശയിക്കുന്നു. ആശുപത്രി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടതാണ്. എന്നാൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി മറ്റൊരിടത്തേക്ക് പോകുന്നത് ദുഷ്കരമാണെന്നും ഒഴിയാൻ ശ്രമിച്ചവർക്ക് നേരെയും ആക്രമണം സംഭവിച്ചതായും പലസ്തീനികൾ പറയുന്നു. അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ട്. ആയിരത്തി അഞ്ഞൂറോളം സാധാരണക്കാർ സുരക്ഷതേടി ഓടിയെത്തിയതും ഇവിടേക്കാണ്.

എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ആശുപത്രിയായിരുന്നു അൽ ഷിഫ. ഇന്ന്  ആവശ്യമായ ഇന്ധനമില്ലാതെ പ്രവർത്തനം  നിർത്തിവച്ചിരിക്കുന്നു. രോഗികളെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുക്കുകയാണ്. ഭക്ഷണവും വെള്ളവും ഇല്ല. വർഷങ്ങൾ നീണ്ട കലാപങ്ങൾക്കും ഇസ്രയേൽ-ഈജിപ്ത് ഉപരോധങ്ങളും ഫണ്ട് ലഭിക്കാത്തതും ഒക്കെ കാരണം അൽഷിഫയുടെ പ്രവർത്തനം മന്ദതയിലായിക്കൊണ്ടിരിക്കെയാണ് പുതിയ പ്രതിസന്ധിയെത്തിയത്.

ALSO READ: ഇത് ന്യായീകരിക്കാനാകില്ല... ​ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നതിനെതിരെ മാക്രോൺ

എംആർഐ സ്കാൻ, ഡയാലിസിസ്, ഐസിയു സൗകര്യം അടക്കം 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഗാസയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രി. പ്രവർത്തനത്തിന് ആവശ്യമായ ഇന്ധമില്ലാതെ 32 രോഗികളും നാല് കുഞ്ഞുങ്ങളും മരിക്കുന്നത് നോക്കിനിൽക്കേണ്ടി വന്നു എന്നാണ് അൽഷിഫയിലെ ആരോഗ്യപ്രവർത്തകർ പറയുന്നത്. ജീവൻരക്ഷാ മാർഗങ്ങളില്ലാതെ 36 കുഞ്ഞുങ്ങളുടെ ജീവൻ തുലാസിലാണ്.

കഴിഞ്ഞദിവസം ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടൊരു ചിത്രമുണ്ട്. ഇൻകുബേറ്റർ പ്രവർത്തനരഹിതമായതിനാൽ ഒരു ഡസൻ നവജാതശിശുക്കളെ തുണിയിൽ പൊതിഞ്ഞ് ബെഡിൽ കിടത്തിയിരിക്കുന്നു. “ഈ ആശുപത്രി കടന്നുപോകുന്ന ദുരന്തത്തിനിടയിലും അവർ ജീവിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയ വക്താവ് മേധത് അബ്ബാസ് കുറിച്ചു.
യുദ്ധത്തിനിടയിൽ ആശുപത്രികൾ ആക്രമിക്കപ്പെടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണ്.

അന്താരാഷ്ട്ര നിയമം ആശുപത്രികൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നു. എന്നാൽ പോരാളികളെ മറയ്ക്കാനോ ആയുധങ്ങൾ സൂക്ഷിക്കാനോ ഉപയോഗിച്ചാൽ ആശുപത്രികൾക്ക് ആ സംരക്ഷണം നഷ്ടപ്പെടുമെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി പറയുന്നു. അൽ ഷിഫയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. എന്നാൽ അൽഷിഫയ്ക്ക് പ്രവർത്തിക്കാനാവശ്യമായ ഇന്ധനം നൽകാൻ തയ്യാറായിരുന്നു എന്നും ഹമാസ് അത് വിതരണം ചെയ്യാൻ അനുവദിച്ചില്ല എന്നുമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

ആശുപത്രി കെട്ടിടവും രോഗികളെയും അവിടത്തെ ആരോഗ്യപ്രവർത്തകരെയും മനുഷ്യകവചമായി ഹമാസ് ഉപയോഗിക്കുന്നു എന്നതാണ് ഇസ്രയേലിന്റെ പ്രധാന ആരോപണം. ജനങ്ങൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിൽ നിന്ന് റോക്കറ്റാക്രമണം നടത്തുന്നു. ഇതിനെ സാധൂകരിക്കാൻ പള്ളികൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപത്ത് നിന്ന് ഹമാസ് പ്രത്യാക്രമണം നടത്തുന്നതിന്റെ ചില ചിത്രങ്ങളും ഇസ്രയേലിന്റെ കൈവശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News